അനു കൊലപാതക കേസ്; പ്രതി മുജീബിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപമായിരിക്കും തെളിവെടുപ്പ്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവം നടന്ന നൊച്ചാടെ തോടിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസിൻ്റെ ആദ്യ ശ്രമം. എന്നാൽ പ്രദേശത്ത് ആളുകൾ കൂടിയതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പ്രതി എത്തിയ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയെ പോലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊലപാതകം നടത്തിയ പ്രദേശത്ത് നേരത്തെയും പ്രതി എത്തിയതാണ് പോലീസ് കണ്ടെത്തൽ. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പോലീസുകാരന് കൈക്ക് പരുക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. സ്വർണാഭരണങ്ങൾ കവരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അതിക്രൂരമായി പേരാമ്പ്ര സ്വദേശി അനുവിനെ കൊലപ്പെടുത്തിയത്.

വാളൂര്‍ സ്വദേശി അനു(26)വാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അതിക്രൂരമായാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.

മാര്‍ച്ച് 11നാണ് അനുവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ തൻ്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അര്‍ദ്ധനഗ്നമായാണ് കിടന്നിരുന്നത്. മൃതദേഹത്തിലെ ആഭരണങ്ങളും കാണാതായിരുന്നു. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ, മുട്ടുവരെ മാത്രം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Top