അനുവിന്റെ ആത്മഹത്യ; റാങ്ക് ലിസ്റ്റ് റദ്ദായിട്ടില്ലെന്ന് വിശദീകരണവുമായി പിഎസ്‌സി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പിഎസ്സി. എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്സി വ്യക്തമാക്കി. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരമാണെന്നും പിഎസ്സി അറിയിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് റദ്ദാക്കപ്പെട്ട പിഎസ്സി റാങ്ക് ലിസ്റ്റില്‍ 77ാം റാങ്കുകാരനായിരുന്ന എസ്.അനു ജീവനൊടുക്കിയത്.

രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജോലി കിട്ടാത്തതിനെ തുടര്‍ന്നു കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കില്‍ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റില്‍ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

Top