പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും; ലിജിനായി അനില്‍ ആന്റണിയും

കോട്ടയം:പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്.

അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു. വികസനത്തിന്റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബര്‍ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. അതിനിടെ ചാണ്ടി ഉമ്മന്‍ – ജെയ്ക് സി തോമസ് നേര്‍ക്കുനേര്‍ സംവാദത്തിനും കളമൊരുങ്ങുകയാണ്. വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ടെന്നും പറഞ്ഞു. ജെയ്ക്കിന്റെ മറുപടി കൂടി വന്നാല്‍ സംവാദത്തിന്റെ സമയവും സ്ഥലവും മാത്രം തീരുമാനിച്ചാല്‍ മതിയാകും. പ്രചാരണം ഇനി മൂന്ന് ദിവസം കൂടിയേയുള്ളൂ. സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

Top