എ ഐ ക്യാമറ; ഒറ്റയടിക്ക് കുറ‌ഞ്ഞത് നാല് ലക്ഷത്തിലേറെ നിയമലംഘനം; നല്ല സൂചനയെന്ന് മന്ത്രി

തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നു ഇത് നല്ല സൂചനയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനങ്ങളുടെ കണക്കിൽ ഏകദേശം നാല് ലക്ഷത്തിലധികം കുറവാണ് ഒറ്റയടിക്ക് ഉണ്ടായതെന്നാണ് മന്ത്രി കണക്ക് വിവരിച്ച് വ്യക്തമാക്കിയത്. എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194 , ഇടുക്കി 1,483, എറണാകുളം 1,889 , തൃശ്ശൂർ 3,995 , പാലക്കാട് 1,007, മലപ്പുറം 545 , കോഴിക്കോട് 1,550 , വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ. ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്ന് മന്ത്രി പറഞ്ഞു. ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണിത്. സഹകരിച്ച പൊതുജനങ്ങൾക്ക് മന്ത്രി ആന്റണി രാജു നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.

Top