എഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയെന്ന് ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറ വിാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്ന് വീഴും. മുഖ്യമന്ത്രിയേയും കുടുംബത്തെയും മോശക്കാരാക്കി സർക്കാരിന്റെ പ്രതിച്ചായ നശിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. എന്തുകൊണ്ട് ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ കോടതിയിൽ പോയില്ലെന്നും മന്ത്രി ചോദിച്ചു.

അൽഹിന്ദ് എന്തുകൊണ്ട് കോടതിയിൽ പോയില്ല? പരാതി നൽകേണ്ടത് വ്യവസായ സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിനുമില്ല. എന്തു കൊണ്ട് മുൻ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതേ കുറിച്ച് മിണ്ടുന്നില്ല. അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ എന്തുകൊണ്ട് ജുഡിഷ്വറിയെ സമീപിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു. ഒരു കാര്യവുമില്ലെന്ന് അവർക്ക് തന്നെ അറിയാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഇപ്പോൾ എവിടെയാണ്? അതേ സാഹചര്യമാകും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനുണ്ടാവുകയെന്നും അദ്ദേഹം പരിഹസിച്ചു.

പിഴ ചുമത്തുന്നതിന് പുതിയ ധാരണ പത്രം തടസ്സമല്ല.കെൽട്രോണിന് പണം കൊടുക്കാൻ ഇനിയും സമയമുണ്ട്. അപ്പോഴേക്കും ധാരണാപത്രം ഒപ്പു വയ്ക്കും. 2012 ൽ യുഡിഎഫ് 100 ക്യാമറകൾ സ്ഥാപിച്ചത് 40 കോടിക്കുമുകളിലാണ്. അന്ന് കെൽട്രോൺ നടത്തിയ അതേ മാതൃകയിലാണ് ഇപ്പോഴും കെൽട്രോൺ ടെണ്ടർ വിളിച്ചതെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു

Top