പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ : പൗരത്വ ഭേദഗതി ബില്ലിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് യു.എൻ. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായതായി യു.എൻ മനസിലാക്കുന്നു. ബില്ലിനെ കുറിച്ച് പൊതുസമൂഹം ഉയർത്തുന്ന ആശങ്ക യു.എന്നിനുമുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

യുഎന്നിന്‍റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ് യു.എൻ പരാമർശം. അസമില്‍ സിആര്‍പിഎഫ് നടത്തിയ വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

Top