അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്; അന്റോണിയോ ഗുട്ടെറസ്

ന്യൂയോര്‍ക്ക്: ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ‘ദിവസവും നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ഇതിനകം 4,100-ലധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി’ -ന്യൂയോര്‍ക്ക് സിറ്റിയിലെ യുഎന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

‘മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എന്‍) ചരിത്രത്തില്‍ മറ്റേത് ഘട്ടത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നതിന് ഊന്നല്‍ നല്‍കുന്നു’ -ഗുട്ടെറസ് പറഞ്ഞു.

‘ആശുപത്രികള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, അഭയകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎന്‍ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം നടത്തുന്നു. അവിടെ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്. ഇന്‍കുബേറ്ററുകളില്‍ കഴിയുന്ന നവജാത ശിശുക്കളും ലൈഫ് സപ്പോര്‍ട്ടിലുള്ള രോഗികളും ആശുപത്രികളില്‍ ഇന്ധനമില്ലാത്തതിനാല്‍ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണ്” -ഗുട്ടെറസ് പറഞ്ഞു.

നിലവില്‍ ഗസ്സയില്‍ ലഭിക്കുന്ന മാനുഷിക സഹായം തുലോംതുച്ഛമാണെന്ന് അദ്ദേഹം പറഞ്ഞു. റഫ അതിര്‍ത്തി വഴി കടത്തിവിടുന്ന ട്രക്കുകളുടെ എണ്ണം ഗസ്സയുടെ അടിയന്തര ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അപര്യാപ്തമാണ്. 2.7 ദശലക്ഷം ഫലസ്തീനികളെ സഹായിക്കുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് യു.എന്‍ തുടക്കമിട്ടതായി ഗുട്ടെറസ് അറിയിച്ചു.

‘അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ പച്ചയായ ലംഘനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണം. ആരും നിയമത്തിന് അതീതരല്ല. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണം. ഗസ്സയില്‍ ബന്ദികളാക്കകിയവരെ ഉടന്‍ മോചിപ്പികകണം. സിവിലിയന്മാരെ മനുഷ്യ കവചങ്ങള്‍ ആയി ഉപയോഗിക്കുന്നതും ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും ഹമാസ് നിര്‍ത്തണം’ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Top