തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ്; സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന്

thootukudy-1

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്നു തുടങ്ങും. രണ്ടാമതും വെടിവെയ്പ്പുണ്ടായതിനെ തുടര്‍ന്നു നീലഗിരി സന്ദര്‍ശനം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

ഇന്നലെ രാത്രിയും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറി. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തൂത്തുക്കുടിയില്‍ ആരംഭിച്ചു.തൂത്തുക്കുടി വെടിവെപ്പിന്റെ പേരില്‍ കളക്ടറേയും എസ്പിയെയും സ്ഥലം മാറ്റിയിരുന്നു. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വെടിവയ്പില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പൊലീസ് ജാഗ്രത പാലിക്കുകയാണ്. വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി സംഘടിച്ചെത്തിയ യുവാക്കള്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് ഒരാളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു ഇന്നലെ. ഇരുപതിനായിരത്തോളം പേര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.

Top