ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലനേട്ടവുമായി യുവഗുസ്തി താരം ആന്റിം പംഗല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലണിഞ്ഞ് യുവതാരം ആന്റിം പംഗല്‍. ഇതോടെ പംഗല്‍ രാജ്യത്തിനായി പാരിസ് ഒളിമ്പിക്സ് 53 കിലോഗ്രാം വിഭാഗത്തില്‍ യോഗ്യത നേടുകയും ചെയ്തു. രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യനായ സ്വീഡന്റെ എമ്മ ജോണ ഡെനിസിനെമലര്‍ത്തിയടിച്ചാണ് താരത്തിന്റെ വിജയം. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് പത്തൊന്‍പതുകാരി.

പംഗലിന്റെ വെങ്കല നേട്ടത്തോടെ ഇന്ത്യന്‍ വനിതകളുടെ മത്സരങ്ങള്‍ അവസാനിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ നേടിയ ഏകമെഡലാണ് ഇത്. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താത്തതിന്റെ പേരില്‍ ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ യുണൈറ്റഡ് വേള്‍ഡ് റെസലിങ് പതാകയ്ക്ക് കീഴിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ദണ്ഡ (2018), വിനേഷ് ഫോഗട്ട് (2019, 2022), അന്‍ഷു മാലിക് (വെള്ളി) എന്നിവര്‍ ഇന്ത്യയ്ക്കായി മുന്‍പ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.

അടുത്തവര്‍ഷത്തെ ടൂര്‍ണമെന്റുകള്‍ക്കായി യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് പംഗല്‍. ഞൊടിയിടയിലുള്ള പുഷ്-ഔട്ടുമായി തുടങ്ങിയ പംഗലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ശക്തയായ എതിരാളി വളരെ പെട്ടന്ന് മത്സരത്തിലേക്ക് തിരിച്ചു വന്നു. ആദ്യ പിരീഡ് അവസാനിക്കുന്നതിന് തൊട്ടു മുന്‍പുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ പംഗല്‍ ലീഡ് തിരിച്ചു പിടിച്ചു. രണ്ടാം പിരീഡിലും പംഗല്‍ ലീഡ് ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. സ്വീഡന്‍ ശക്തമായി ചെറുത്തെങ്കിലും പംഗലിന്റെ വേഗതയ്ക്കും തന്ത്രങ്ങള്‍ക്കും മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ വീണുപോയി.

Top