ഡല്‍ഹിയില്‍ കോവിഡിന് ആന്റിബോഡി ചികിത്സാ രീതി പരീക്ഷിച്ച് വിജയിച്ചുവെന്ന് വാദം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ രണ്ട് കൊവിഡ് രോഗികളില്‍ മോണോക്‌ളോണല്‍ ആന്റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി പത്രകുറിപ്പ് ഇറക്കി. ചികിത്സ ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ രണ്ട് രോഗികളും സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

36 വയസുള്ള ഒരു ആരോഗ്യപ്രവര്‍ത്തകനിലും 80 വയസിനു മേല്‍ പ്രായമുള്ള പി കെ റസ്ദാന്‍ എന്ന ഡയബറ്റിക് രോഗിയിലുമാണ് പുതിയ ചികിത്സാ രീതി പരീക്ഷിച്ചതെന്നും രണ്ട് പേരും കോവിഡില്‍ നിന്നും സൗഖ്യം പ്രാപിച്ചുവെന്നും ആശുപത്രി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകന് കടുത്ത പനി, ചുമ, ശരീരവേദന, കടുത്ത തളര്‍ച്ച എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
രണ്ടാമത്തെ രോഗിയായ റസ്ദാന് കടുത്ത പനിയും ശരീര വേദനയും കൂടാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരുന്നു. കൂടാതെ ഹൈപര്‍ടെന്‍ഷനും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രിയുടെ പത്രികുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്‍ അളവും ആശങ്കയുണ്ടാക്കുന്നതായിരുന്നു.

ശരിയായ രീതിയില്‍ ശരിയായ സമയത്ത് ഉപയോഗിച്ചാല്‍ മോണോക്‌ളോണല്‍ ആന്റിബോഡി കൊവിഡ് ചികിത്സാ രംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ആശുപത്രിയിലെ സീമിയര്‍ കണ്‍സള്‍ട്ടന്റ് ആയ പൂജാ ഖോസ്ല പറഞ്ഞു. കടുത്ത രോഗികളില്‍ പോലും ഈ ചികിത്സാ രീതി കൊണ്ട് ആശുപത്രി വാസം ഒഴിവാക്കാന്‍ സാധിക്കുമെന്നും സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കൊവിഡ് ചികിത്സയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

 

Top