വാഷിംഗ്ടണ്‍: ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ആണ് ബൈഡന്റെ പ്രതികരണം പ്രസിദ്ധപ്പെടുത്തിയത്. ഇറാൻ ഭരണാധികാരികളുടെ നടപടി പ്രാഥമികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അതിക്രമങ്ങൾക്ക് ഇറാനിയൻ മതപോലീസും അധികാരികളും നാളെ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
മഹ്‌സ അമിനിയെന്ന യുവതിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്. രാജ്യത്തിന്റെ പതിനാലു പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവിൽ ഹൈസ്‌കൂളുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് നാനൂറിലധികം പേരാണ്. പതിനായിരത്തിൽ അധികം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുപത്തിനായിരത്തിൽ അധികം പേരെങ്കിലും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.