സ്ത്രീവിഷയം പുറത്താക്കിയതില്‍ അരുംകൊല; ഗുര്‍മീതിനും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്

ചണ്ഡിഗഢ്: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവും, 31 ലക്ഷം രൂപ പിഴയും. മുന്‍ മാനേജര്‍ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ഗുര്‍മീതിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഗുര്‍മീതിന് പുറമെ അബ്ദില്‍, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ് എന്നിവര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്.

അബ്ദില്‍ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാര്‍ 75,000 രൂപയും പിഴ നല്‍കണം. ഈ തുകയുടെ അമ്പത് ശതമാനം രഞ്ജിത് സിംഗിന്റെ കുടുംബത്തിന് ലഭിക്കും. വിചാരണക്കിടെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.

ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രചരിച്ച കത്തിനു പിന്നില്‍ രഞ്ജിത് ആണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇയാളെ ഗുര്‍മീതും കൂട്ടാളികളും വകവരുത്തിയത്.

ഈ മാസം ആദ്യമാണ് ഹരിയാനയിലെ പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ 2017 മുതല്‍ റോത്തക് ജില്ലയിലെ സുനാറിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരായത്. മറ്റുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

കോടതി ശിക്ഷ വിധിച്ചതിന് ശേഷം അക്രമ സാദ്ധ്യത കണക്കിലെടുത്ത് പഞ്ച്കുളയിലും സിര്‍സയിലും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. 2002ല്‍ ആയിരുന്നു ഗുര്‍മീതിന്റെ അനുയായി കൂടിയായ രഞ്ജിത് വെടിയേറ്റു മരിച്ചത്.

Top