ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തില്‍ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു.

ശ്രീനഗറിലെ ബന്ദിപോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഒരു കാശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള മരുന്ന് കടയിലെ ജീവനക്കാരനായിരുന്നു. കടയില്‍ നില്‍ക്കുമ്പോഴായിരുന്നു തീവ്രവാദികള്‍ ഇബ്രാഹിമിനെതിരെ വെടിയുതിര്‍ത്തത്. വെടിയേറ്റ് നിലത്തുവീണ ഇബ്രാഹിമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ശ്രീനഗറില്‍ നിരവധി വര്‍ഷങ്ങളായി നടക്കുകയായിരുന്ന അക്രമങ്ങളെതുടര്‍ന്ന് കഴിഞ്ഞ 29 വര്‍ഷമായി മരുന്ന് കട അടച്ചിട്ടിരിക്കുകയായിരുന്നു. അതിനു ശേഷം 2019ലാണ് കട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചത്. ഇന്നലെ സമാന രീതിയില്‍ ഒരു പൊലീസുകാരനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നിരുന്നു.

മുഹമ്മദ് ഇബ്രാഹിമിന്റെ കൊലപാതകത്തെ മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അപലപിച്ചു. കാശ്മീരില്‍ കുറച്ചു നാളുകളായി നടന്നു വരുന്ന തീവ്രവാദ അക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇബ്രാഹിമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.

Top