ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് പരിക്ക്, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായി. സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ വെടിവെച്ചു. അനന്ത് നാഗിലാണ് സംഭവം. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു ജവാന് പരിക്ക് പറ്റി. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ ദിവസമാണ് രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചത്. ഇന്നലെ പുലർച്ചെ ആണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരർ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാൻ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാ‍ർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.

Top