കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി

ലഖ്‌നൗ: കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. പ്രിയങ്ക ജയ്സ്വാള്‍ എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കാണ്‍പൂര്‍ ഐഐടിയില്‍ അഞ്ച് ആഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കാണ്‍പുര്‍ ഐഐടി അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ജീവനൊടുക്കിയിരുന്നു. ബയോസയന്‍സ് ആന്‍ഡ് ബയോഎന്‍ജിനീയറിങിന് പഠിച്ചിരുന്ന ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയും എയറോ സ്‌പേസ് എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദം ചെയ്തിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയുമാണ് ജീവനൊടുക്കിയത്.

കുടുംബം ഫോണില്‍ വിളിച്ചിട്ട് എടുക്കാതതായതോടെ ഹോസ്റ്റലുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പ്രിയങ്കയുടെ റൂമിലെത്തിയപ്പോള്‍ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നിട്ട് 20 ദിവസമെ ആയിട്ടുളളു.

Top