മദ്യം നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ മദ്യം കുടിപ്പിച്ച് ഭര്‍ത്താവടക്കം കൂട്ടബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടില്‍ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിന്റെ അടുത്തെത്തിച്ചത് അറസ്റ്റിലായ മനോജാണെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, യുവതിയുടെ അഞ്ച് വയസുകാരനായ മകനെ കേസില്‍ മുഖ്യസാക്ഷിയാക്കും. സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു.

പ്രതികള്‍ തന്നെയും അമ്മയെയും മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് നേരത്തെ അറസ്റ്റിലായത്.

ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ അറസ്റ്റ്. കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. ഇയാള്‍ക്കുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

Top