‘ഇന്ത്യാ’ സഖ്യത്തിന് കനത്ത തിരിച്ചടി; പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

ഡല്‍ഹി: ‘ഇന്ത്യാ’ സഖ്യത്തിന് വീണ്ടും കനത്ത തിരിച്ചടി. പഞ്ചാബിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യാ സഖ്യരൂപീകരണം മുതല്‍തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളില്‍ സഖ്യത്തിനുള്ളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പുറത്തേക്കുവരുന്നത് പ്രതിപക്ഷത്തെസംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

പഞ്ചാബിനും ബംഗാളിനും പുറമെ ഉത്തര്‍ പ്രദേശിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി. ബി.ജെ.പിയുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ ജെ.ഡി.യുവിനെ എന്‍.ഡി.എയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ ഈ നീക്കം.

Top