സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. ജിസാനിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ ആക്രമണം നടത്തിയത്. യാത്രക്കാരുള്‍പ്പെടെ 10 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം വിദേശികളുള്‍പ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ആളില്ലാ വിമാനങ്ങളാണ് യെമനില്‍ നിന്ന് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

രണ്ട് ഡ്രോണുകളും സൗദി വ്യോമ സേന തര്‍ത്തുവെങ്കിലും ഇവയുടെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. ആറ് യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെല്ലാം സൗദി സ്വദേശികളാണ്. വിമാനത്താവളത്തിലെ ജീവനക്കാരായ ഒരു സൗദി സ്വദേശിക്കും മൂന്ന് ബംഗ്ലാദേശുകാര്‍ക്കും ഒരു സുഡാന്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും തകര്‍ത്താണ് ഈ ആക്രമണ ശ്രമം സൗദി സേന പ്രതിരോധിച്ചത്. വ്യാഴാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെ ആക്രമണം നടത്താനായി ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍, സൗദി സേന തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു.

 

Top