ബോളിവുഡിന് വീണ്ടും നിരാശ; ക്രിസ്മസ് ചിത്രമായി എത്തിയ സര്‍ക്കസും വീണു

മുംബൈ: ഈ വര്‍ഷത്തെ അവസാനത്തെ ഹോളിഡേ വാരന്ത്യത്തില്‍ വീണ്ടും ബോളിവുഡിന് നിരാശ. അവതാർ: ദി വേ ഓഫ് വാട്ടറും സർക്കസും ആണ് വാരാന്ത്യത്തിൽ തീയറ്ററില്‍ ഉണ്ടായിരുന്നത്. കാര്യമായ നേട്ടം ഒന്നും ഇല്ലാതെ വലിയ പരാജയത്തിലേക്കാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ സര്‍ക്കസ് പതിച്ചത് എന്നാണ് വിപണിയിലെ വിവരം.

ദൃശ്യം 2ന്റെ തകര്‍പ്പന്‍ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഹിന്ദി സിനിമ രംഗം കാര്യങ്ങള്‍ വീണ്ടും നേര്‍വഴിക്ക് വരുന്നു എന്ന ചിന്തയില്‍ ആയിരുന്നു. അതിനാല്‍ ഡിസംബര്‍ 23ന് റിലീസ് ചെയ്ത സര്‍ക്കസ് ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് നോക്കിയിരുന്നത്. എന്നാൽ സർക്കസിന് ബോക്സ്ഓഫീസില്‍ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അടുത്തതായി ഷാരൂഖ് ഖാന്റെ റിപ്പബ്ലിക് ദിന റിലീസായ പത്താനാണ് ബോളിവുഡ് പ്രതീക്ഷ.

വര്‍ഷത്തിലെ അവസാന അവധിക്കാല വാരാന്ത്യത്തിൽ പുറത്തിറങ്ങിയ സിനിമകൾ കാലങ്ങളായി വലിയ അത്ഭുതങ്ങൾ ബോളിവുഡില്‍ സൃഷ്ടിക്കാറുണ്ട്. 2019 അക്ഷയ് കുമാർ നായകനായ ഗുഡ് ന്യൂസ് ഇതേ സമയത്ത് ഇറങ്ങി 200 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. അതിന് മുമ്പ് രോഹിത് ഷെട്ടിയും രൺവീർ സിംഗും ഒന്നിച്ച സിംബയും ഇതേ സമയത്ത് തീയറ്റില്‍ എത്തി 200 കോടി നേടിയിരുന്നു.

2020-ൽ, പകർച്ചവ്യാധി കാരണം ക്രിസ്മസ് റിലീസ് ഉണ്ടായില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇറങ്ങിയ രൺവീർ സിങ്ങിന്റെ 83 എന്നാല്‍ വന്‍ ഫ്ലോപ്പായി മാറി. ഇത്തവണ സര്‍ക്കസ് ഇതുവരെ മൂന്ന് ദിവസങ്ങളില്‍ നേടിയ കളക്ഷൻ 21 കോടി മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത് ഷെട്ടിയും രണ്‍വീറും മുന്‍പ് ഒന്നിച്ച സിംബ ഒന്നാം ദിവസം തന്നെ നേരത്തെ 20.72 കോടി നേടിയിരുന്നു. സര്‍ക്കസിന്‍റെ പ്രതിദിന കളക്ഷൻ ഏകദേശം 6 കോടി-7 കോടി രൂപ മാത്രമാണ് വരുന്നതെന്നാണ് വിവരം.

അതേ സമയം അവതാർ: ദ വേ ഓഫ് വാട്ടര്‍ ക്രിസ്മസ് വാരാന്ത്യത്തിൽ വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ മൂന്നിരട്ടിയാക്കി. രണ്ടാം വാരാന്ത്യത്തിൽ 57 കോടി രൂപ അവതാര്‍ നേടി. തീയറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാൻ ഇന്ത്യൻ സിനിമാ വ്യവസായം പാടുപെടുമ്പോള്‍. മറുവശത്ത്, ഒരു ഹോളിവുഡ് സിനിമ കൂടുതൽ കളക്ഷൻ നേടുക മാത്രമല്ല ഒരു ബ്ലോക്ക്ബസ്റ്ററായി ഉയരുകയാണ്. ജെയിംസ് കാമറൂൺ ചിത്രം 10 ദിവസം കൊണ്ട് 247 കോടി ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും നേടി.

Top