സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; ഇന്ന് ആകെ മരണം ആറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കൊച്ചുതറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസിയായ മേരി (79) ആണ് മരിച്ചത്. എട്ടുമാസമായി കിടപ്പുരോഗിയായിരുന്ന മേരി ഇന്നലെയാണ് മരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ആകെ ആറ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എറണാകുളത്ത് രണ്ടും പേരും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചിരുന്നു. എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ കന്യാസ്ത്രി എയ്ഞ്ചല്‍ ആണ്എ മരിച്ച ഒരാള്‍. എണ്‍പത് വയസ്സായിരുന്നു. ഈ മാസം 24ന് മഠത്തില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് സിസ്റ്ററിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ സ്രവ പരിശോധനയിലാണ് സിസ്റ്റര്‍ എയ്ഞ്ചലിന് കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്റഫും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ച മറ്റൊരാള്‍.

നെടുമ്പന സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (82) ആണ് കൊല്ലത്ത് മരിച്ചത്. കൊവിഡ് ബാധിതനായിരുന്ന ബാലകൃഷ്ണന് ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Top