ജാനകിക്കാട് പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: ജാനകിക്കാട് ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുവരെ മൂന്ന് കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

പതിനേഴുകാരിയായ പെണ്‍കുട്ടിയെ 2019ല്‍ പീഡനത്തിനിരയാക്കിയ രണ്ടുപേരില്‍ ഒരാളാണ് ഇന്ന് അറസ്റ്റിലായത്. ബിന്‍ഷാദും അറസ്റ്റിലായ മറ്റൊരു ബന്ധുവായ അമല്‍ ബാബുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇല്ലിക്കല്‍ കോളനി എന്ന സ്ഥലത്തെത്തിച്ചായിരുന്നു പീഡനം.

ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. മൂന്ന് കേസുകളാണ് പൊലീസ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം.

 

Top