മുതലപ്പൊഴിയില്‍ വീണ്ടും അപകടം; അനിലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പെട്ടത്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു. വള്ളം മുതലപ്പൊഴി ഹാര്‍ബറിലേക്ക് നീക്കി.

ഇന്നലെയും അഴിമുഖത്ത് സമാനമായ അപകടം ഉണ്ടായിരുന്നു. 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടും ഇന്നലെ അപകടത്തില്‍ പെട്ടു. അദാനി ഗ്രൂപ് നടത്തി വന്ന ഡ്രജിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ മൂന്നാഴ്ച്ചയിലേറെയായി മുടങ്ങിയെന്ന് മത്സ്യതൊഴിലാളികള്‍ പരാതിപ്പെടുന്നു. അഴിമുഖത്തെ മണല്‍ നീക്കി ആഴം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

Top