ശതകോടിക്കണക്കിനുള്ള ഓഹരികള്‍ ചാരിറ്റി ട്രസ്റ്റുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്

ഒമഹ (യു.എസ്): തന്റെ മരണശേഷം ശതകോടിക്കണക്കിനുള്ള ഓഹരികള്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്. ലോകത്തിലെ അഞ്ചാമത്തെ ധനികനും പ്രമുഖ ഓഹരി നിക്ഷേപകനുമാണ് വാറന്‍ ബഫറ്റ്.

കമ്പനിയുടെ വെബ്സൈറ്റിലുടെയാണ് ബഫറ്റ് ഈ കാര്യം ഔദ്യോഗികമായ് അറിയച്ചത്. 1,600 ക്ലാസ് എ ഓഹരികള്‍ അദ്ദേഹം 24,00,000 ക്ലാസ് ബി ഓഹരികളായി മാറ്റിയിട്ടുണ്ട്. ഇതില്‍ ഹൗവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്‍, ഷെര്‍വുഡ് ഫൗണ്ടേഷന്‍, നോവോ ഫൗണ്ടേഷന്‍ എന്നിവയ്ക്ക് ഓരോന്നിനും 3,00,000 ഓഹരികളും സൂസന്‍ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 1,50,0000 ഓഹരികളും ലഭിക്കും. ‘2006 ല്‍ ഞാനെടുത്ത പ്രതിജ്ഞയുടെ ഭാഗമായാണ് ഓഹരികള്‍ പങ്കുവെയ്ക്കുന്നത്. എന്റെ മരണംവരെ ഇതിന് മാറ്റമുണ്ടാകില്ല. 93-ാം വയസ്സിലും ഞാന്‍ സുഖമായിരിക്കുന്നു. എന്നാല്‍, അധിക സമയത്തിലാണ് ഞാന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന പൂര്‍ണ ബോധം എനിക്കുണ്ട്’, ഓഹരി പങ്കാളികള്‍ക്ക് നവംബര്‍ 21-ന് നല്‍കിയ കത്തില്‍ ബഫറ്റ് പറയുന്നു.

മൂന്നുമക്കളാണ് ഇപ്പോള്‍ സ്വത്തുക്കളുടെ നടത്തിപ്പുകാര്‍. തന്റെ 99 ശതമാനത്തിലധികം സ്വത്തുക്കളും നല്‍കുന്ന ചാരിറ്റി ട്രസ്റ്റിന്റെ രക്ഷാധികാരികളും അവരാണ്. 2006-ല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വത്തുക്കള്‍ സംബന്ധിച്ച് മക്കള്‍ മൂന്നുപേരും ഒരുമിച്ച് തീരുമാനം എടുക്കണമെന്നും ബഫറ്റ് പറയുന്നുണ്ട്. 780 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിക്ക് 3,80,000 ജീവനക്കാരാണുള്ളത്. തന്റെ അസാന്നിധ്യത്തിലും എന്തൊക്കെ തെറ്റുകള്‍ സംഭവിച്ചാലും കമ്പനിക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് സി.ഇ.ഒ.യായ വാറന്‍ ബഫറ്റ് പറയുന്നു.

Top