തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം; ബംഗാളില്‍ അക്രമങ്ങള്‍ തുടരുന്നു

ഡല്‍ഹി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളില്‍ അക്രമങ്ങള്‍. സാഹേബ് ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്ക് ആക്രമിക്കപ്പെട്ടതായി സൂചന. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘര്‍ഷം.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗാളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്‌സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാളിലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളിലാണ് 4 പേര്‍ കൊല്ലപ്പെട്ടത്.

ബംഗാള്‍ ഗവര്‍ണര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യ കക്ഷിയായ ബംഗാളില്‍ ബിജെപിയാണ് പ്രധാന എതിരാളി.

 

Top