ഡൽഹി: കർഷക മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധങ്ങൾക്കൊരുങ്ങി അണ്ണാ ഹസാരെ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നാണ് അണ്ണാ ഹസാരെയുടെ പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അണ്ണാ ഹസാരെ കത്തയച്ചു. സ്വാമിനാഥൻ കമ്മിഷന്റെ നിർദേശങ്ങൾ നടപ്പാക്കുക, കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന് സ്വയംഭരണാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഈ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാൽ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിച്ചു. സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചും കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങളും ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി രൂപവത്കരിക്കാമെന്ന് അന്നത്തെ കൃഷിമന്ത്രി രാധാമോഹൻ സിങ് രേഖാമൂലം ഉറപ്പുനൽകിയതിനു പിന്നാലെ ആയിരുന്നു ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചത്.