മുത്തലാഖ് ബില്ല് ;അണ്ണാ ഡിഎംകെയും, ജനതാദള്‍ യുണൈറ്റഡും ബില്ലിനെ പിന്തുണയ്ക്കില്ല

ന്യൂഡല്‍ഹി:അണ്ണാ ഡിഎംകെയും, ജനതാദള്‍ യുണൈറ്റഡും ബില്ലിനെ പിന്തുണയ്ക്കില്ലെന്നറിയിച്ചതോടെ മുത്തലാഖ് ബില്ല് പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

മുത്തലാഖ് നിരോധിക്കാനുള്ള ബില്ല് ഇതു വരെ പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. അവസാനഘട്ടത്തിലേക്ക് ഇത് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭ പാസാക്കിയാലും രാജ്യസഭയില്‍ വീണ്ടും ബില്ല് പരാജയപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.

245അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ അവശ്യമാണ്. നിലവില്‍ എന്‍ഡിഎയ്ക്ക് ഉള്ളത് 115 പേരുടെ പിന്തുണയാണ്. 78 പേരാണ് ബിജെപിക്ക് മാത്രം സഭയിലുള്ളത്. 3 പേരുള്ള അണ്ണാഡിഎംകെയും 6 പേരുള്ള ജനതാദള്‍ യുണൈറ്റഡും ഒപ്പം ചേര്‍ന്നില്ലെങ്കില്‍ ഭരണപക്ഷത്തെ അംഗസംഖ്യ 96 ആയി ചുരുങ്ങും. അതുകൊണ്ട് തന്നെ അണ്ണാ ഡിഎംകെയും, ജനതാദള്‍ യുണൈറ്റഡും ബില്ലിനെ പിന്തുണയ്ക്കില്ലെന്നറിയിച്ചതോടെ ബില്ല് പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളിയിരിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി വോട്ടു ചെയ്താല്‍ ബില്ല് പരാജയപ്പെടും. പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കാനും ചില പാര്‍ട്ടികളെ വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ടിആര്‍എസിന്‍ന്റെയും എട്ട് എംപിമാര്‍ വിട്ടു നിന്നേക്കും.

Top