അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ല; അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: കോളജ് വിദ്യാർത്ഥിനി അഞ്ജു ശ്രീ പാർവതിയുടെ യുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥാമിക നിഗമനം. അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് നിഗമനം. മരണത്തിൽ വ്യക്തത വരുത്താൻ, കൂടുതൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. കരൾ അടക്കമുള്ള ആന്തരീകാവയങ്ങൾ പൂർണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. അഞ്ജു കുഴിമന്തി ബിരിയാണി വാങ്ങിയ ഹോട്ടലിൽ നിന്ന് അന്നേദിവസം 120പേർ ബിരിയാണി വാങ്ങിയിരുന്നു. എന്നാൽ ഇവർക്കാർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടൽ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

പുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത് എന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കാസർകോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടർന്നാണ് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Top