ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണി മൂലമെന്ന് പമ്പയില്‍ എത്തിയ അഞ്ജു

sabarimala

പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയാണ്.

തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേര്‍ത്തലയിലുള്ള വീട്ടില്‍ സുരക്ഷയൊരുക്കാനും പൊലീസ് നിര്‍ദ്ദേശമുണ്ട്.ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതഷേധങ്ങള്‍ ആരംഭിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതഷേധത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല. ദര്‍ശനം സംബന്ധിച്ച കാര്യം യുവതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ഒരു മണിക്കൂറിനകം തീരുമാനം എന്താണെന്ന് അറിയിക്കാമെന്ന് പൊലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്

എന്നാല്‍ യുവതി പമ്പയില്‍ എത്തിയത് സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രതിഷേധം കണ്ട് ദര്‍ശനത്തിനില്ലെന്ന് ഭാര്യ പറഞ്ഞിട്ടും ഭര്‍ത്താവായ സി.പി.എമ്മുകാരന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.ചേര്‍ത്തല സ്വദേശിയായ അഞ്ജു (25) ആണ് ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്.

Top