അഞ്ജു പരീക്ഷാഹാളില്‍ മാനസിക പീഡനം നേരിട്ടു: സര്‍വ്വകലാശാല അന്വേഷണസമിതി

കോട്ടയം: പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി അഞ്ജു. പി. ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിനെതിരെ എം.ജി. സര്‍വ്വകലാശാല അന്വേഷണ സമിതി.

പരീക്ഷാഹാളില്‍ അഞ്ജു മാനസിക പീഡനം നേരിടേണ്ടി വന്നതായി സര്‍വ്വകലാശാല അന്വേഷണ സമിതി പ്രാഥമികമായി വിലയിരുത്തി. സമിതി ഇന്ന് വൈസ് ചാന്‍സലറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തി. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുതെന്നാണ് സര്‍വ്വകലാശാല നിയമമെന്നും അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.

ഡോ. എം.എസ്. മുരളിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് ബുധനാഴ്ച ചേര്‍പ്പുങ്കല് ബി.വി.എം കോളജിലെത്തിയത്. സര്‍വ്വകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി ഡോ. എം.എസ്. മുരളി പറഞ്ഞു. പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍ നിന്ന് സമിതി മൊഴിയെടുത്തു. വിദ്യാര്‍ത്ഥിനിയുടെ സമീപത്ത് ഇരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും കോളേജിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സമിതി അംഗങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

Top