മൃഗങ്ങളുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നു, ആറ് പോലീസുകാര്‍ പോയത് പ്രമുഖയെ രക്ഷിക്കാന്‍ ; അദിതി ബാലന്‍

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാടിനെ മുക്കിയ പേമാരിയുടേയും വെള്ളപ്പൊക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായ് നടി അദിതി ബാലന്‍. ഇതുപോലൊരവസ്ഥയില്‍ ജനങ്ങളെ രക്ഷയ്‌ക്കെത്തേണ്ട സര്‍ക്കാര്‍ എവിടെ പോയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദിതി ചോദിക്കുന്നു. തിരുവാണ്‍മിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ അദിതി ബാലന്‍ വിമര്‍ശനമുന്നയിച്ചത്. സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളംകൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടുവെന്നും അദിതി പറഞ്ഞു. രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താന്‍ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടിവന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ആറ് പോലീസുകാരുമായി ഒരു ബോട്ട് കോട്ടൂര്‍പുരത്തെ റിവര്‍ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍ പോകുന്നത് കണ്ടു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നുവരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനില്‍ക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാന്‍ എന്റെ കാര്‍ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു- അദിതി ബാലന്‍ കുറ്റപ്പെടുത്തി. ചെന്നൈ കോര്‍പ്പറേഷന്‍, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിന്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ചെന്നൈ നഗരത്തിലെ ദുരിന്തം ആവസാനിക്കുന്നില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിച്ചിട്ടില്ല. പ്രളയാനുബന്ധ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നഗരത്തില്‍ 47 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

Top