മേനോന്‍ ആയതു കൊണ്ട് സവര്‍ണനായി മുദ്രകുത്തരുത്; ക്ഷമ ചോദിച്ച് സംവിധായകന്‍

കൊച്ചി: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ വെച്ച് നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളിലടക്കം കത്തികയറുന്നത്. മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്ന് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍.

പരിപാടിയുടെ തലേദിവസമാണ് മാസിക പ്രകാശനം ചെയ്യാന്‍ സംഘാടകര്‍ വിളിച്ചത്. തലേദിവസം വിളിച്ചത് കൊണ്ട് ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായി എന്നെ ക്ഷണിക്കാന്‍ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. സംഘാടകര്‍ ഔദ്യോഗികമായി വിളിക്കാന്‍ വന്നപ്പോള്‍ ആരെല്ലാം വരുന്നുണ്ടെന്ന് ഞാന്‍ അവരോട് ചോദിച്ചു. ഇത്രയും വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ല എന്നാണ് അവര്‍ പറഞ്ഞത്. സംവിധായകന്‍ പറഞ്ഞു.

ഇത്തരം പരിപാടികള്‍ക്ക് ഞാന്‍ പോകുന്നത് പണം വാങ്ങാതെയാണ്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിപാടി ദിവസമാണ് , ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന കാര്യം സംഘാടകര്‍ എന്നോട് പറയുന്നത്.അപ്പോള്‍ എന്നെ ഒഴിവാക്കണെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.

ബിനീഷ് വേദിയിലേയ്ക്ക് കടന്ന് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു എന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

Top