കർണാടകയിൽ ബിജെപി പ്രചാരണത്തിന് അനിൽ ആന്റണിയും എത്തും

ദില്ലി: അടുത്ത മാസം നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അനിൽ ആന്റണിയും പങ്കെടുക്കും. മെയ് 1, 2 തീയതികളിലാണ് അനിൽ ആന്റണി പ്രചാരണത്തിനിറങ്ങുക. പ്രധാനമന്ത്രി പങ്കെടുത്ത ‘യുവം’ പരിപാടിയിൽ അനിൽ ആന്റണിക്ക് മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുടെ മകനെ ഇറങ്ങി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.

അതിനിടെ, യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസം​ഗത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലായി. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനിൽ ആന്റണിയെ പരിഹസിച്ച് രം​ഗത്തെത്തി. എന്നാല്‍, പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണെന്നും താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണെന്നും അനില്‍ ആന്റണി പിന്നീട് വിശദീകരിച്ചു.

കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് ആണ്. ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണ്ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

Top