യുവം പരിപാടിയിലെ പ്രസംഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനിൽ ആന്റണിക്ക് ട്രോൾ മഴ

കൊച്ചി: യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. അനിൽ ആന്റണി പറഞ്ഞ കാര്യത്തിലെ അബദ്ധം കാരണമാണ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ വൈറലായത്. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനിൽ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തി.

”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനിൽ ആന്റണിയുടെ പ്രസംഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി.

ഈയടുത്താണ് കോൺഗ്രസ് വിട്ട അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. കെപിസിസി സൈബർ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനിൽ ആന്റണി ബിബിസി വിഷയത്തിലടക്കം കോൺഗ്രസുമായി ഇടഞ്ഞ ശേഷമാണ് ബിജെപിയിലെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൊച്ചി‌യിൽ യുവം പരിപാടിയിൽ മോദി പങ്കെടുത്തത്. ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കൾ, ശ്രീ നാരായണ ഗുരു, കെ കേളപ്പൻ, സ്വാതന്ത്ര സമര സേനാനികൾ, അപ്പുക്കുട്ടൻ പൊതുവാൾ, നമ്പി നാരായണൻ എന്നിവരെയും മോദി പ്രസംഗമധ്യേ പരാമർശിച്ചു.

‘പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്കാരം’ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി. നവ്യാ നായർ, ഉണ്ണി മുകുന്ദൻ, അപർണാ ബാലമുരളി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Top