എം.എല്‍.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു, ഇന്‍ഷുറന്‍സ് കമ്പനി മുട്ടുമടക്കി

തൃശ്ശൂര്‍: പ്രളയാനന്തരം ധനസഹായം നല്‍കാത്തില്‍ പ്രതിഷേധിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ അനില്‍ അക്കര എം.എല്‍.എ കുത്തിയിരിപ്പ് സമരം നടത്തി. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബീന മുരളിയും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രളയത്തിനിടെ നഷ്ടമുണ്ടായ വ്യാപാരിക്ക് ധനസഹായം അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

പ്രളയക്കെടുതിക്ക് ഇരയായ തൃശൂരിലെ വ്യാപാരി കെ.ടി.അഗസ്റ്റിന്‍ ധനസഹായം കിട്ടാന്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് 40 ദിവസമായി കയറിയിറങ്ങുന്നു. രണ്ടരക്കോടിയാണ് നഷ്ടം. ഇന്‍ഷുറന്‍സ് കവറേജ് ഒന്നേക്കാല്‍ കോടി. 22 വര്‍ഷമായി മുടക്കാതെ ഇന്‍ഷുറന്‍സ് അടയ്ക്കുന്ന ഉപഭോക്താവ് അഗസ്റ്റിന്‍. ഈ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് അനില്‍ അക്കര എം.എല്‍.എയും ഡപ്യൂട്ടി മേയര്‍ ബീന മുരളിയും കുത്തിയിരിപ്പ് സമരത്തിന് എത്തിയത്.

പ്രതിഷേധത്തിനൊടുവില്‍ ധനസഹായം അനുവദിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധിക്യതര്‍ പറഞ്ഞു. ധനസഹായം ലഭിക്കും വരെ സമരം തുടരുമെന്ന് വ്യാപാരി പറഞ്ഞു.

Top