‘ആനിക്കാട് ബ്രദേഴ്സിനും പങ്ക്’; സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ കേസില്‍ ഉള്‍പ്പെട്ടതായാണു സൂചന. ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെയാണ് വീണ്ടും ആള്‍ക്കാര്‍ നിരീക്ഷണത്തിലായത്.

ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന രണ്ടു പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.

‘ആനിക്കാട് ബ്രദേഴ്സാ’ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്സാണു റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. ജലാലും റബിന്‍സും കുറഞ്ഞ കാലം കൊണ്ട് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Top