വിംബിള്‍ഡണ്‍ ടെന്നീസ്: ആന്‍ഡി മുറെ, സോംഗ രണ്ടാം റൗണ്ടില്‍

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെയും ഫ്രാന്‍സിന്റെ വില്‍ഫ്രീഡ് സോംഗയും ഇറ്റലിയുടെ സൈമണ്‍ ബൊലേലിയും വിംബിള്‍ഡണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

അതേസമയം ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ് പരിക്കുമൂലം ഒന്നാം റൗണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി. ലോക ഒന്നാം നമ്പറായ മുറെ ആദ്യ റൗണ്ടില്‍ കസാക്ക്ഥാന്റെ അലക്‌സാണ്ടര്‍ ബബ് ലിക്കിനെ അനായാസം മറികടന്നു. സ്‌കോര്‍ 6-1,6-4,6-2.

പത്താം റാങ്കുകരനായ സോംഗ ആദ്യ റൗണ്ടില്‍ ഇംഗ്ലണ്ടിന്റെ സി നോറിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-3,6-2,6-2.

അടുത്ത റൗണ്ടില്‍ സോംഗ ഇറ്റലിയുടെ സൈമണ്‍ ബൊലേലിയെ നേരിടും. ചൈനീസ് തായ്‌പേയിയുടെ യന്‍ സണ്‍ ലൂവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈമണ്‍ രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-3, 1-6, 6-3,6-4.

ലോക 28-ാം റാങ്കുകരനായ സാം ക്യൂറി ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഇറ്റലിയുടെ തോമസ് ഫാബിയാനോയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6,7-5, 6-2.

പിയറി ഹ്യൂഗസ് ഹെര്‍ബര്‍ട്ടിനെതിരായ മത്സരത്തില്‍ ആദ്യ രണ്ട് സെറ്റും തോറ്റു നില്‍ക്കെയാണ് പരിക്കുമൂലം പിന്മാറിയത്. ലോക ഇരുപതാം നമ്പറായ നിക്ക് കിര്‍ഗിയോസിനെ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ പരിക്ക് അലട്ടുകയാണ്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ക്യൂന്‍സ് ക്ലബ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇവിടെ മത്സരിച്ച കിര്‍ഗിയോസ് മൂന്ന് തവണയും നാലാം റൗണ്ടുവരെയെത്തിയിരുന്നു. ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ജാവോ സോസയെ തോല്‍പ്പിച്ചു. ആദ്യ സെറ്റ് നഷ്ടമായ ബ്രൗണ്‍ പൊരുതിക്കയറിയാണ് വിജയം നേടിയത്. സ്‌കോര്‍ 3-6,7-6,6-4,6-4.

ഫ്രാന്‍സിന്റെ ബി പെയ്‌റി ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ബ്രസീലിന്റെ ഡി സില്‍വയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,3-6,7-6,6-4.

ജപ്പാന്റെ ഒമ്പതാം സീഡായ കീ നിഷികോരിയും രണ്ടാം റൗണ്ടിലെത്തി. ഇറ്റലിയുടെ മാര്‍ക്കോ സെച്ചിനാറ്റോയെ 6-2,6-2, 6-0 ന് തോല്‍പ്പിച്ചു.

Top