സാധനങ്ങള്‍ വിരല്‍തുമ്പത്ത് ‘ചങ്ങായി’ ആപ്പ് പുറത്തിറക്കി എരഞ്ഞോളി പഞ്ചായത്ത്

കണ്ണൂര്‍: കൊറോണ വൈറസ് പോലുള്ള ദുരന്ത സമയത്ത് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വരുമ്പോള്‍ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വിരല്‍ തുമ്പിലെത്തിക്കാന്‍ ‘ചങ്ങായി’ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്. എരഞ്ഞോളി ഗ്രാമപഞ്ചായത്തിനു വേണ്ടി ജില്ല ജഡ്ജ് പി. ഇന്ദിര ഔദ്യോഗികമായി ആപ്പ് പുറത്തിറക്കി. ദുരന്ത സമയത്ത് വിതരണസംവിധാനം ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ആണ് ചങ്ങായി ആപ്പ്.

ഗ്രാമപഞ്ചായത്തു വീടുകളില്‍ സാധനമെത്തിക്കുന്നുണ്ടെങ്കിലും അതിനൊരു ഏകീകൃത സംവിധാനം ഉണ്ടാകുകയും, വോളന്റീര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനുമാണ് ഈ നൂതന വിദ്യയുടെ സഹായം തേടിയതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യ പറഞ്ഞു.

എല്ലാ വീടുകള്‍ക്കും ശ്രദ്ധ കിട്ടാനും, വോളന്റീര്‍മാരുടെ സാമൂഹിക ഇടപെടല്‍ കുറയ്ക്കാനും വേണ്ടി വാര്‍ഡുകളെ വീട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ ആക്കുകയാണ് ആദ്യപടിയായി ചെയ്തത്. വീട് നമ്പര്‍ അനുസരിച്ച് ഒരു വോളന്റീര്‍ എന്ന നിലയ്ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. ഈ വീടുകളില്‍ സാധനങ്ങളുടെയോ മരുന്നിന്റെയോ ആവശ്യങ്ങള്‍ വരികയാണെങ്കില്‍ ഈ വോളന്റീര്‍ വഴി മാത്രം എത്തിക്കും. സാമൂഹ്യ വ്യാപനം എന്ന വിപത്തു വന്നാലും ഓരോ വോളന്റീര്‍മാരും എവിടെയൊക്കെ പോയി എന്നതിന് കൃത്യമായ ഒരു ട്രാക്കിങ് ചെയ്യാന്‍ പറ്റണം എന്ന പഞ്ചായത്തിന്റെ ദീര്‍ഘ വീക്ഷണമാണിതിന് പിന്നില്‍.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു പഞ്ചായത്ത് നിവാസികള്‍ക്കും എളുപ്പത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. പലചരക്ക്, പഴം, പച്ചക്കറികള്‍, മരുന്ന് എന്നിവ കൂടാതെ കമ്മ്യൂണിറ്റി കിച്ചന്‍ വഴി നല്‍കുന്ന ഭക്ഷണവും ഇത് വഴി ആവശ്യപ്പെടാം. ഇനി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ ആണെങ്കില്‍ കാള്‍ സെന്ററിയില്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയുന്ന ചെയ്യപെടുന്ന ഓര്‍ഡറുകള്‍, വീട് നമ്പര്‍ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തം നല്‍കിയിരിക്കുന്ന വോളന്ററിനു നോട്ടിഫിക്കേഷന്‍ ആയി ലഭിക്കും.

വോളന്റീര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ആപ്പിന്റെ സഹായത്തോടെ കൃത്യമായി വിലയിരുത്താനും, ചെയുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ഡാറ്റാബേസില്‍ എത്തുന്നതോടെ അതിന്റെ സുതാര്യത ഉറപ്പ് വരുത്തുകയും ചെയുന്നു. പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിക്കാന്‍ കാലതാമസം വരുന്നത് കൊണ്ട് വോളന്റീര്‍സ് അടങ്ങുന്ന ഒരു ഒഫീഷ്യല്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ആപ്പ് ലിങ്ക് നല്‍കുന്നത്.

കില ജില്ല കോര്‍ഡിനേറ്റര്‍ ഡോ. അനൂപ് നാരായണന്റെ ആശയത്തെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് ആയ അവിനാഷ്, അസ്‌ലം എന്നിവരാണ് ആപ്പ് ആയി വികസിപ്പിച്ചത്. കിലയുടെയും കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ ടി.ജെയുടെയും പൂര്‍ണ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയത്.

വോളന്റീര്‍ സഹായത്തോടെ വിതരണം നടത്തുന്ന ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ജില്ല തലത്തിലും സംസ്ഥാനതലത്തിലും വിതരണസംവിധാനം നീരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

Top