ബംഗളൂരു: കോണ്‍ഗ്രസ്സ്-ജെ.ഡി.യു സഖ്യം ഭരിക്കുന്ന കര്‍ണ്ണാടകയിലും നിലനില്‍പ്പിനായി പൊരുതുന്ന ആന്ധ്രയിലും കോണ്‍ഗ്രസ്സ് വെട്ടിലായി.
കര്‍ണ്ണാടകയില്‍ കെ.സി വേണുഗോപാലിനും ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിക്കുമാണ് ലോകസഭ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇരുവരും ബലാത്സംഗ കേസില്‍ പ്രതികളായത് രാഷ്ട്രീയ എതിരാളികള്‍ പ്രചരണ ആയുധമാക്കുമെന്നതാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നത്.
ഹൈക്കോടതിയില്‍ നിന്നും കേസ് റദ്ദാക്കാന്‍ പറ്റിയില്ലെങ്കില്‍ ഇരുവരെയും ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട സാഹചര്യം തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തില്‍ നടന്ന സംഭവത്തിലെ മെറിറ്റ് നോക്കിയല്ല കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും പ്രാദേശിക മാധ്യമങ്ങളും പൊതു സമൂഹവും നിലപാട് സ്വീകരിക്കുക എന്നത് ഹൈക്കമാന്റിനെ സംബന്ധിച്ച് കടുത്ത ആശങ്കയിലാക്കുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലോകസഭാ അംഗങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ മാനം കാത്തതും ഈ രണ്ട് സംസ്ഥാനങ്ങളാണ്.
ആന്ധ്രയിലാകട്ടെ കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു പോയ മുന്‍ മുഖ്യമന്ത്രി കിരണ്‍ റെഡ്ഢിയെ അടക്കം തിരിച്ച് പാളയത്തിലെത്തിച്ച് ഉമ്മന്‍ചാണ്ടി ശക്തമായ ഇടപെടല്‍ നടത്തി വരികയുമായിരുന്നു.
ഈ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷകള്‍ക്കാണ് ഓര്‍ക്കാപ്പുറത്ത് ഇപ്പോള്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികള്‍ സരിത എസ് നായരെ കര്‍ണ്ണാടക, ആന്ധ്ര, കേരളം സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് ഉപയോഗപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും കോണ്‍ഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു പ്രചരണ സമയത്ത് തന്നെ സരിതയെ രംഗത്തിറക്കാന്‍ ചില നീക്കങ്ങള്‍ അണിയറയില്‍ നടന്നിരുന്നു.
ഇപ്പോള്‍ കെ.സി വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും കേസില്‍ പ്രതിയായതിനാല്‍ സരിതയുടെ വാക്കുകള്‍ക്ക് കര്‍ണ്ണാടകയിലും ആന്ധ്രയിലും നല്ല മീഡിയ സ്‌പെയ്‌സ് ലഭിക്കാനും സാധ്യത കൂടുതലാണ്.
ഇടതുപക്ഷമല്ല, ബി.ജെ.പിയാണ് ഈ അവസരം ഇവിടങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്.
ഈ പ്രതികൂല സാഹചര്യം മറികടക്കാന്‍ രണ്ടു പേരെയും സംസ്ഥാന ചുമതലകളില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തുന്ന കാര്യവും ഹൈക്കമാന്റിന്റെ പരിഗണനയിലാണ്.
അതേ സമയം യാഥാര്‍ത്ഥ്യം അറിയുന്ന കേരളത്തില്‍ തിരഞ്ഞെടുപ്പ് വിധിയെ സോളാര്‍ കേസ് ബാധിക്കില്ലെന്ന് തന്നെയാണ് ദേശീയ നേതൃത്വത്തിന്റെ ആത്മവിശ്വാസം.
ശബരിമല വിഷയത്തില്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നേതാക്കളെ പ്രതിയാക്കി എന്നു തന്നെയാണ് പാര്‍ട്ടി വിശദീകരണം.