ആന്ധ്രയിലെ മഴക്കെടുതി; മരണം 49, ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു

ബംഗളൂരു: ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 49 ആയി. തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ വീണ്ടും മഴ പെയ്തു തുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്.

ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്.

വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

Top