ആന്ധ്രാപ്രദേശില്‍ പ്രളയക്കെടുതി; മരണം 24 ആയി, നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരമാണിത്. 17 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എന്നാല്‍ വിവിധയിടങ്ങളിലായി നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു.

172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത്. 21 വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 2037 വീടുകള്‍ തകര്‍ന്നു. 1403 കന്നുകാലികളും 3200ലേറെ കോഴികളും ചത്തു. 243 ക്യാംപുകളിലായി 20,923പേരാണ് കഴിയുന്നത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇന്നലെ രാത്രി അനന്ദ്പൂര്‍, കടപ്പ, തിരുപ്പതി മേഖലകളില്‍ മഴയുണ്ടായി. ഇന്ന് പകലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. അനന്ത്പൂരില്‍ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. റായലസീമ മേഖലയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ആന്ധ്രപ്രദേശില്‍ മഴ ശക്തമായത്.

Top