മൂത്തമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഇളയ മകളെ വിറ്റു

ഹൈദ്രാബാദ്: മൂത്തമകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഇളയമകളെ മാതാപിതാക്കള്‍ വിറ്റു.ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസകൂലിക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്‍പത്തിയാറുകാരന് വിറ്റത്.

ശ്വാസകോശസംബന്ധമായ അസുഖമുള്ള മൂത്ത മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയമകളെ വില്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഇവരുടെ അയല്‍വാസിയായ ചിന്ന സുബയ്യ വിലപേശലിന് ശേഷം 10,000 രൂപ നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തു.

ബുധനാഴ്ച രാത്രി കുട്ടിയേയും കൂട്ടി ചിന്ന സുബയ്യ ദാംപുരിലെ ബന്ധുവീട്ടിലെത്തി. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ഗ്രാമത്തലവനെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് വനിതാ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയും ചെയ്തു.പിറ്റേദിവസം പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി കുട്ടിയെ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്.അതേസമയം സുബയ്യക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Top