ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരി തെലങ്കാനയിൽ അറസ്റ്റിൽ

വാറങ്കൽ (തെലങ്കാന): വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് വൈ എസ് ശർമിള അറസ്റ്റിൽ. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയായ ശർമിളയെ തെലങ്കാന വാറങ്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാരത രാഷ്ട്ര സമിതി പ്രവർത്തകരുമായി ശർമിളയുടെ പാർട്ടി പ്രവർത്തകർ ഏറ്റുമു‌ട്ടി‌യതിനെ തുടർന്നാണ് അറസ്റ്റ്. നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരെ ശർമിള നടത്തിയ പരാമർശത്തിൽ പ്രകോപിതരായ ബിആർഎസ് പ്രവർത്തകർ ശർമിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസടക്കമുള്ള വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

തുടർന്ന് ബിആർഎസ് പ്രവർത്തകരുമായി ശർമിളയുടെ അനുയായികൾ ഏറ്റുമുട്ടി. സംഭവത്തിൽ ശർമിള ഇടപെട്ടതോടെ അവരെ വാറങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ ശർമിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് തെലങ്കാനയിൽ പ്രവർത്തനം തുടങ്ങിയത്. ആന്ധ്രാരാഷ്ട്രീയം സഹോദരൻ ജ​ഗമോഹൻ റെഡ്ഡി പൂർണ നിയന്ത്രണത്തിലാക്കിയതോടെ ഇടമില്ലാതായതോടെയാണ് ശർമിള തെലങ്കാന പ്രവർത്തനമണ്ഡലമായി തെര‍ഞ്ഞെടുത്തത്.

Top