യുദ്ധത്തിൽ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കർ; ‘ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ല’

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ താൻ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കർ എ എൻ ഷംസീർ. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ട്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്റെ നിലപാട്. വർഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്. മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്ട്രീയമുണ്ടെന്നും അത് ജനകീയ പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ താൻ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി. പക്ഷേ താൻ പലസ്തീനൊപ്പമാണ്. മഹാത്മാ ഗാന്ധിയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. സ്പീക്കർക്ക് രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കും. മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്ട്രീയമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നെതന്യാഹുവും മോദിയുമെന്നും അദ്ദേഹം വിമർശിച്ചു.

Top