പാക് യുവാവിനെ വിവാഹം കഴിക്കാനാന്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യക്കാരിയുടെ വിസ കാലാവധി നീട്ടി

ന്യൂഡല്‍ഹി: പാക് യുവാവിനെ വിവാഹം കഴിക്കാനായി അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യന്‍ യുവതിയുടെ വിസ കാലാവധി നീട്ടി. ഒരു വര്‍ഷത്തേക്കാണ് വിസ കാലാവധി നീട്ടി നല്‍കിയത്. ഖൈബര്‍ പ്രവിശ്യയിലെ യുവാവിനെ വിവാഹം കഴിക്കാനാണ് യുവതി പാകിസ്താനിലെത്തിയത്. പിന്നീട് മതം മാറി യുവാവിനെ വിവാഹം കഴിച്ചു. ഇവരുടെ ഭര്‍ത്താവ് തന്നെയാണ് വിസ കാലാവധി നീട്ടിയ വിവരം അറിയിച്ചത്.

അഞ്ജുവാണ് അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി മതം മാറി ഫാത്തിമയെന്ന പേര് സ്വീകരിച്ച് ജൂലൈ 25ന് പാകിസ്താന്‍ യുവാവായ നസറുള്ളയെ വിവാഹം കഴിച്ചത്. 2019 മുതല്‍ ഇരുവരും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരുന്നു. നേരത്തെ രണ്ട് മാസത്തേക്ക് നീട്ടിനല്‍കിയ അഞ്ജുവിന്റെ വിസ ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടുകയായിരുന്നു. ആഗസ്റ്റ് 20നാണ് അഞ്ജുവിന്റെ വിസ കാലാവധി അവസാനിക്കുന്നത്.

പാകിസ്താനിലെ എല്ലാ വകുപ്പുകളും ഞങ്ങളോട് നന്നായി സഹകരിക്കുന്നുണ്ടെന്ന് നസറുള്ള പറഞ്ഞു. കഴിഞ്ഞ മാസം ഇരുവര്‍ക്കും ഖൈബര്‍ പ്രവിശ്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥലം നല്‍കിയിരുന്നു. ഉത്തര്‍പ്രദേശിലെ ആല്‍വാര്‍ ജില്ലയിലാണ് അഞ്ജു ജനിച്ചത്. വാഗ അതിര്‍ത്തി വഴി നിയമപ്രകാരമാണ് അഞ്ജു പാകിസ്താനിലെത്തിയത്. 30 ദിവസത്തെ വിസയാണ് അഞ്ജുവിന് പാകിസ്താന്‍ നല്‍കിയത്.

Top