തിരികെയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന; കൊവിഡ് പരിശോധന കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവരുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കൂട്ടാനൊരുങ്ങി കേരളം. അടുത്തയാഴ്ച 3000 സാമ്പിളുകളാണ് സാധാരണ ജനങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാള്‍ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കായുളള വ്യക്തിഗത പരിശോധനകള്‍ക്ക് പുറമേ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകള്‍ നടക്കുന്നുണ്ട്. ആരോഗ്യ, പൊലീസ് രംഗത്തുളളവര്‍ അടക്കം മുന്‍ഗണനാ വിഭാഗക്കാര്‍ക്കായുളള സെന്റിനൈല്‍ സര്‍വൈലന്‍സ്, സാധാരണജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്റഡ് ടെസ്റ്റ് എന്നിവയാണ് അവ. ഏപ്രില്‍ അവസാനവാരമാണ് ഇത്തരത്തില്‍ വ്യാപകമായി ജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞതോടെ ഇത് ഏറെക്കുറെ ഒഴിവാക്കി.

സെന്റിനൈല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ദിനംതോറും ശരാശി 450ഓളം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും നിരീക്ഷണത്തില്‍ കഴിയുന്നവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളില്‍ നിന്നും അടുത്തഘട്ടമായി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 51, 310 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. നിലവില്‍ സംസ്ഥാനത്ത് ദിനംതോറും നടത്തുന്ന പരിശോധനയുടെ എണ്ണം ശരാശരി 1400 ആണ്.

Top