അമ്മയുമായി വഴക്കിട്ടു; എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി കടലില്‍ച്ചാടി ജീവനൊടുക്കി

ചെന്നൈ: മകന്‍ പഠനത്തില്‍ ഉഴപ്പാണെന്ന് അമ്മ കോളേജിലെത്തി പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി കടലില്‍ച്ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കേളമ്പാക്കം സ്വദേശി സുരേഷ്‌കുമാറാണ് (19) മരിച്ചത്.

രണ്ടുദിവസംമുമ്പ് വിദ്യാര്‍ഥിയുടെ അമ്മ കോളേജിലെത്തി അധ്യാപകരോട് സുരേഷ്‌കുമാര്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇതേച്ചൊല്ലി സുരേഷ് അമ്മയുമായി വഴക്കിടുകയും വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

രാത്രിയായിട്ടും മകന്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അമ്മ കേളമ്പാക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി.പൊലീസ് തിരച്ചില്‍ നടത്തി. ഇതിനിടെ, കഴിഞ്ഞദിവസം രാവിലെ കാനത്തൂരിനടുത്ത് കടല്‍ത്തീരത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിയുടെ അമ്മ തിരിച്ചറിഞ്ഞതോടെ മൃതദേഹം പരിശോധനയ്ക്കായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Top