കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കാളയുടെ കുത്തേറ്റ് ജീവനക്കാരന്‍ മരിച്ചു

മൂന്നാര്‍: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടില്‍ കാളയുടെ ആക്രമണത്തില്‍ ജീവനക്കാരന്‍ മരിച്ചു. എറണാകുളം കല്ലൂര്‍ക്കാട് കാഞ്ഞിരമുകളില്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ ശിവരാജന്‍ (48)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30തോടെയായിരുന്നു സംഭവം. ഷെഡില്‍ നിന്നും കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.

ഓസ്‌ട്രേലിയന്‍ ബ്രീഡില്‍പ്പെട്ട എച്ച് എഫ് കാളയെ കൊണ്ടുവരാന്‍ പോയത് ശിവരാജനായിരുന്നു. ശിവരാജനെ സമയം കഴിഞ്ഞിട്ടും കാണാതെവന്നതോടെ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഷെഡില്‍ ബോധരഹിതനായി കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിലേറ്റ കനത്ത ഇടിയാണ് മരണകാരണം.

സംസ്ഥാന ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി ഇന്റോസീസ് പ്രജക്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട 600 ഓളം പശുക്കളാണുള്ളത്. വിദേശികളായ നിരവധി കാളകളും ബോര്‍ഡിന്റെ കീഴിലുള്ള ഇന്റോസീസിലുണ്ട്. ഇത്തരം കാളകളില്‍ നിന്നും ലഭിക്കുന്ന ബീജം ഗവേഷണം നടത്തി സൂക്ഷിക്കും. ശിവരാജെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമാണുള്ളത്.

 

Top