എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

കാട്ടാക്കട: എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ശിഷിച്ചു. ജീവപര്യന്തം തടവും, 41 വര്‍ഷത്തെ കഠിനതടവും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. വിളപ്പില്‍ തുരുത്തുംമൂല മാടമ്പാറ പെരുവിക്കോണം ദേവിനിലയത്തില്‍ ശ്രീനിവാസനെ(58)യാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

2016-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. സഹോദരനൊപ്പം വീട്ടിലെത്തിയ എട്ടു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി നാലു തവണ പ്രതി പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ കസേരയിലിരുത്തി കൈകള്‍ പിന്നില്‍ കെട്ടിവെച്ച ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഉപദ്രവിക്കുകയും മാതാപിതാക്കള്‍ മരിച്ചുപോകുമെന്നു പറഞ്ഞു ഭയപ്പെടുത്തുകയും ചെയ്തു.

സംഭവമറിഞ്ഞ മാതാപിതാക്കള്‍ വിളപ്പില്‍ശാല പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയുടെ പ്രവൃത്തികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിധിന്യായത്തില്‍ പറഞ്ഞു. അതിജീവിതയുടെ സഹോദരന്‍ സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്നു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി.ആര്‍.പ്രമോദ് ഹാജരായി. മലയിന്‍കീഴ് ഇന്‍സ്പെക്ടറായിരുന്ന ജയകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Top