കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.

വ്യോമസേന വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. അസമിലെ ജോര്‍ഹട്ടില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍- 32 എന്ന വിമാനമാണ് കാണാതായത്. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറുസൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം പര്‍വത മേഖലയില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി മോളോ ഗ്രാമത്തിലുള്ള മൂന്നു പേര്‍ പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പര്‍വതമേഖലയില്‍ പുകച്ചുരുള്‍ കണ്ടതെന്നും ഗ്രാമത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം കാണാതാവുന്ന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നു. ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് ഒരു ഒരുമണിക്കൂര്‍ കഴിഞ്ഞ് വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ ഫോണ്‍ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് വെളിപ്പെടുത്തിയിരുന്നു.

Top