തിരുനെല്‍വേലിയില്‍ 18-കാരിയെ ഗോഡൗണിലിട്ട് കഴുത്തറത്ത് കൊന്നു; 17-കാരന്‍ അറസ്റ്റില്‍

ചെന്നൈ: തിരുനെല്‍വേലിയില്‍ 18-കാരിയെ കൊലപ്പെടുത്തിയ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനിയും ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുമായ സന്ധ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ 17-കാരനെ പോലീസ് പിടികൂടിയത്.

ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും ഇതരജാതിയില്‍പ്പെട്ട പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.നെല്ലൈപ്പാര്‍ ക്ഷേത്രത്തിന് സമീപത്തെ ഫാന്‍സി സ്റ്റോറിലാണ് സന്ധ്യ ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് 17-കാരനുമായി പ്രണയത്തിലായത്.

അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ ബന്ധത്തില്‍നിന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. വീട്ടുകാരുടെ നിര്‍ദേശമനുസരിച്ച് സന്ധ്യയും 17-കാരനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി. ഇനി തന്നെ വിളിക്കാന്‍ ശ്രമിക്കരുതെന്നും എല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, 17-കാരന്‍ ഇതിന് കൂട്ടാക്കിയില്ല. ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടും പിന്തുടര്‍ന്ന് ശല്യപ്പെടുത്തി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ സന്ധ്യ ഫാന്‍സി സ്റ്റോറിലെ ഗോഡൗണിലേക്ക് പോയിരുന്നു. ഈ സമയം പ്രതിയും പെണ്‍കുട്ടിയെ രഹസ്യമായി പിന്തുടര്‍ന്നു. തുടര്‍ന്ന് ഗോഡൗണിനുള്ളിലിട്ട് പ്രതി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.ഗോഡൗണിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും സന്ധ്യ തിരികെവരാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഗോഡൗണിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Top